“വാള്‍ മാര്‍ട്ടിന്റെ ചെറുകിട കച്ചവടം“
ചെറുകിട വ്യാപാരികള്‍ വില്‍പ്പനക്ക്
സഞ്ജയ് സിംഗ്‌വി
——————-
സാമ്രാജ്യത്വ ആഗോളീകരണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യാ രാജ്യത്തിനെ അതിലെ സ്രോതസ്സുകളെയും അടക്കമുള്ളവയെ വിറ്റുതുലക്കുന്ന പ്രക്രിയ പുതിയ മാനങ്ങളില്‍ എത്തിയിരിക്കുന്നു. നമ്മുടെ സ്വാതന്ത്ര്യം പാക്കേജ് രൂപത്തില്‍ പ്രത്യേക സാമ്പത്തിക മേഖലകള്‍ വഴിയും , നമ്മുടെ നമ്മുടെ ശാസ്ത്രപൈതൃകം ആണവക്കരാറിലൂടെയും വില്‍പ്പനക്ക് വിധേയമാകുന്നു. ഇത്തരമൊരു പൊതു പ്രവണതയുടെ പശ്ചാത്തലത്തില്‍ നമ്മുടെ രാജ്യത്തിലെ ചെറുകിട വാണിജ്യമേഖലയില്‍ കടന്നുവരുന്ന പ്രത്യക്ഷ വിദേശനിക്ഷേപം രാജ്യത്തെയും അതിലെ ജനങ്ങളെയും കൂടുതല്‍ അടിമപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് .
ഇന്ത്യയില്‍ ചെറുകിട വാണിജ്യമെന്നത് കേവലം ബിസിനസ്സോ തൊഴിലോ മാത്രമല്ല. അത് ഈയിടെ കൃത്യമായി വിശദീകരിച്ചിട്ടുള്ളതുപോലെ ഗോപ്യമായ
തൊഴിലില്ലായ്മയുടെ ഏറ്റവും വലിയ രൂപമാണ് . വ്യവസായങ്ങള്‍ അടച്ചുപൂട്ടുമ്പോള്‍ , കര്‍ഷകര്‍ അവരുടെ ഭൂമിയില്‍ നിന്ന് ഭ്രഷ്ടരാക്കപെടുമ്പോള്‍ , വിളകള്‍ നശിക്കുകയും മണ്‍സൂണ്‍ കര്‍ഷകരെ ചതിക്കുകയും ചെയ്യുമ്പോള്‍ പൂര്‍ണ്ണമായും ആശ്രയിക്കാവുന്നത് ചെറുകിട വാണിജ്യമാണ് .കര്‍ഷകന്‍ പച്ചക്കറികള്‍ നട്ടു വളര്‍ത്തുകയും അവരുടെ കുടുംബാംഗങ്ങള്‍ അവയെ കമ്പോളത്തില്‍ കൊണ്ടുപോയി വില്‍ക്കുകയും ചെയ്യുന്നു. മുക്കുവന്‍ മീന്‍ പിടിക്കുകയും അവന്റെ കുടുംബം അത് വില്‍ക്കുകയും ചെയ്യുന്നു. കമ്പനി അടച്ചു പൂട്ടിയതിനാല്‍ ഒരു തൊഴിലാളി തന്റെ കുടുംബം തയ്യാറാക്കുന്ന ചെറിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ വില്‍ക്കുന്നു. ഇന്ത്യയിലെ ചെറുകിട വണിജ്യമെന്നാല്‍ ഉപജീവനത്തിന് വേണ്ടി തൊഴിലില്ലാത്ത ബഹുജനങ്ങള്‍ പണം കണ്ടെത്തുന്ന മാര്‍ഗ്ഗമാണ് .
ഉല്‍പ്പാദകന്റെയും ഉപഭോക്താവിന്റെയും ഇടനിലക്കാരനാണ് ചെറുകിടകച്ചവടക്കാരന്‍. ഉല്‍പ്പാദകരുടെയും, സ്ഥാപനവല്‍ക്കരിച്ചതോ, സര്‍ക്കാരിന്റെ ഉടമസ്ഥത ഉള്ളതോ ആയ വാങ്ങലുകാരുടെയും (ഇത് മൊത്തക്കച്ചവടക്കാരുടെ വിഭാഗത്തില്‍ പെടുന്നു)ഇടയില്‍ ഇടപാടുകള്‍ നരിട്ട് നടത്തുന്നത് ഇത് തടയുന്നു. വ്യക്തിപരമായ രീതിയില്‍ അല്ലെങ്കില്‍ ചെറിയതോതില്‍ വസ്തുവോ സേവനമോ വില്‍പ്പന നടത്തുന്നത് ചെറുകിടവാണിജ്യത്തിന്റെ പരിധിയില്‍ വരുന്നു. വില്‍പ്പനവസ്തു പേന മുതല്‍ വിമാനം വരെയാകാം. കടകള്‍ വഴിവാണിഭത്തില്‍നിന്ന് ആധുനിക മാളുകള്‍ വരെയുള്ള രൂപങ്ങളില്‍ വ്യാപകമായിരിക്കുന്നു. വീടുകളില്‍ കയറിയിറങ്ങി ബാത്ത്‌റൂം ക്ലീനറുകള്‍ മുതല്‍ ഫോണ്‍ ചാര്‍ജറുകള്‍ വരെ വില്‍പ്പന നടത്തുന്നവരും ചെറുകിട വാണിജ്യത്തിന്റെ പരിധിയില്‍ വരും .
ഇന്ത്യയില്‍ ചെറുകിട വാണിജ്യം GDP യുടെ 14 % സംഭാവന ചെയ്യുകയും തൊഴില്‍ ശക്തിയുടെ 7 ശതമാനത്തോളം വഹിക്കുകയും ചെയ്യുന്നു. കൃഷി കഴിഞ്ഞാല്‍ ഏറ്റവും വലിയ തൊഴില്‍ മേഖല ഇതാണ് . ഇന്ത്യയിലെ GDP യില്‍ സേവന മേഖല എത്രത്തോളം സംഭാവന ചെയ്യുന്നുവെന്ന് പട്ടിക 1 വ്യക്തമാക്കുന്നു.
സേവനമേഖലയില്‍ സമ്പത്തിന്റെ മുഖ്യ ഉല്‍പ്പാദകര്‍ എന്ന നിലയില്‍ വാണിജ്യത്തിന്റെ ആധിപത്യം മേല്‍പ്പറഞ്ഞ കണക്കുകള്‍ ചൂണ്ടികാട്ടുന്നുണ്ട്. ഇന്ത്യയുടെ GDP യിലെ 14 % ത്തോളമുള്ള സംഭാവന ചൈനയിലെ 8% വും ബ്രസീലിലെ 6% വും അമേരിക്കയില്‍ 10 % ആയി താരതമ്യപ്പെടുത്തി കാണേണ്ടതുണ്ട് . അതുകൊണ്ട്തന്നെ മൂന്നുവര്‍ഷമായി ഗ്ലോബല്‍ റീട്ടെയില്‍ ഡവലപ്പ്മെന്റ് ഇന്റെക്സ് ചെറുകിടരംഗത്തെ നിക്ഷേപത്തിന് ഇന്ത്യയെ ഒന്നാം സ്ഥാനത്ത് പ്രതിഷ്ഠിച്ചുവെന്ന കാര്യം എ.ടി. കീര്‍നി എന്ന മാനേജ് മെന്റ് കണ്‍സള്‍ട്ടന്‍സി വെളിപ്പെടുത്തിയതില്‍ യാതൊരതിശയവുമില്ല.
ചെറികിടമേഖലയുടെ വളര്‍ച്ചാനിര്‍ക്കും അസാധാരണമായ തോതിലാണ് . രാജ്യത്തെ ചെറുകിടസ്ഥാപനങ്ങളുടെ എണ്ണം 1996 ല്‍ 85 ആയിരുന്നത് 2001 ല്‍ 1 .12 കോടിയായി. ഇന്നത് 1.5 കോടി വരും .അതായത് , രാജ്യത്തുള്ള 100 ആളുകള്‍ക്ക് 1.4 സ്ഥാപനങ്ങള്‍ എന്ന നിരക്കില്‍ . ഇത് ലോകത്ത് ഏറ്റവും ഉയര്‍ന്ന നിരക്കാണ് . 1993 -94 മുതല്‍ 2002-03 വരെയുള്ള കാലയളവില്‍ സേവനമേഖലയിലെ വിഭാഗങ്ങള്‍ക്കുണ്ടായ വളര്‍ച്ച പട്ടിക 2 വ്യക്തമാക്കുന്നു.
സമ്പത്തിന്റെ കാര്യത്തിലും ചെറുകിടവാണിജ്യം വളര്‍ന്നുകഴിഞ്ഞിരിക്കുന്നു. 2000 ല്‍ ചെറുകിട മേഖലയുടെ സമ്പത്ത് 400,000 കോടീയാണെന്നും 2005 ആകുമ്പോഴേക്കും അത് ഇരട്ടിക്കുമെന്നും എ.ടി .കീര്‍നി കണക്കാക്കിയിട്ടുണ്ടായിരുന്നു
. 2003 ലെ ഇന്ത്യന്‍ സര്‍ക്കാരിന്റെ കണക്ക് പ്രകാരം അത് 3,82,000 കോടി രൂപയായിരുന്നു. 2003 നവംബരിലെ ficci പഠനം വെളിപ്പെടുത്തിയതു ആകെ 1,100,000 കോടിയുടെ ചെറുകിട ബിസിനസ്സ് ആയിരുന്നുവന്നായിരുന്നു. ഇത് GDP യുടെ 44 % വരും എ.ടി. കീര്‍നി 2007 ലെ ഗ്ലോബല്‍ ഡവല്പ്മെന്റ് ഇന്റ്ക്സ് കണക്കാക്കുന്നത് ഇന്നത്തെ ചെറികിട ബിസിനസ്സ് 1,400,000 കോടിയൊളമുണ്ടെന്നും 2010 ല്‍ അതു 1,800,000 കോടീയായും 2015 ല്‍ 2,700,000 കോടീയായും ഉയരുമെന്നാണ് . ചുരുക്കം പറഞ്ഞാല്‍ 2015 ലെ ചെറുകിട വാണിജ്യം ഇന്നത്തെ GDP യോളം വരും
ഇന്ത്യയിലെ ഇന്നത്തെ ചെറുകിട വാണിജ്യം തൊഴില്‍ശക്തിയുടെ 8 % ത്തോളം ഉള്‍ക്കൊള്ളുന്നുണ്ട് . അമേരിക്ക, യു.കെ, മറ്റു യൂറോപ്പ്യന്‍ രാജ്യങ്ങള്‍ പോലെയുള്ള വികസിതരാജ്യങ്ങളിലെ സേവനമേഖലകള്‍ തൊഴില്‍ ശക്തിയുടെ വലിയൊരു ഭാഗം ഉള്‍ക്കൊള്ളുകയും അതില്‍ 16 % ചെറുകിട മേഖലയിലായിരിക്കുകയും ചെയ്യുമ്പോള്‍ ഇന്ത്യയിലത് 8 % ആണ് വരുന്നത്. എന്നല്‍ യഥാര്‍ത്ഥത്തിലുള്ള എണ്ണമെടുക്കുമ്പോള്‍ ഇന്ത്യയിലേത് വലിയൊരു സംഖ്യയാണ് 5 കോടീ ജനങ്ങളാണ് ചെറുകിട വാണിജ്യത്തിലേര്‍പ്പെട്ടിരിക്കുന്നത്. ഇതില്‍ പെടുന്ന ഓരോ ജീവനക്കാര്‍ക്കും നാല് ആശ്രിതരുണ്ടെന്ന് കണക്കാക്കിയാല്‍ ചെറുകിട വ്യാപാരത്തെ ആശ്രയിച്ച് കഴിയുന്നവര്‍ ഇന്ത്യയുടെ ജനസംഖ്യയുടെ 20% വരും
തുണ്ട്‌വല്‍ക്കരണവും കേന്ദ്രീകരണവും
ഇന്ത്യയിലെ ചെറുകിട വാണിജ്യം മുഖ്യമായും അസംഘടിത മേഖലയിലാണ് . ഇന്‍കംടാക്സ് നിയമങ്ങള്‍ , സെയില്‍ടാക്സ് നിയമങ്ങള്‍ എന്നിവക്ക് വിധേയമായി രജിസ്റ്റര്‍ ചെയ്ത ലൈസന്‍സുള്ള സ്ഥാപനങ്ങള്‍ ആണ് സംഘടിതമേഖലയില്‍ വരുന്നത്. ഇന്ത്യയിലെ സംഘടിതമേഖല 2-3 % ചെറുകിടവ്യാപാരം മാത്രമാണ് ഉള്‍ക്കൊള്ളുന്നത്. പാന്‍ -ബീഡി കച്ചവടക്കാരും തെരുവുവാണിഭകാരും ഏറെക്കുറെ മിക്ക ചെറുകിട സ്ഥാപനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. വന്‍കിട ഹൈപ്പര്‍ മാര്‍ക്കറ്റുകളും സൂപ്പര്‍ മാര്‍ക്കറ്റുകളും സംഘടിതമേഖലയിലാണ് രൂപം കൊള്ളുന്നത് സംഘടിത മേഖലയിലെ ചെറുകിടവ്യാപാരത്തിന്റെ അനുപാതം പരിശോധിച്ചാല്‍, മറ്റു വികസ്വര രാജ്യങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ പോലും ലോകത്തില്‍ ഏറ്റവും കുറവ് ഇന്ത്യയിലാണെന്ന് കാണം കൂടാതെ 1.5 കോടി ചെറുകിടസ്ഥാപനങ്ങളില്‍ 500 ചതുരശ്ര അടിയില്‍ കൂടുതല്‍ വരുന്നവ 4 % അപ്പുറം വരില്ല. വാണിജ്യരംഗത്ത് തൊഴിലെടുക്കുന്നവരില്‍ 365 ലക്ഷം പേര്‍ അസംഘടിത മേഖലയിലായിരിക്കുമ്പോള്‍ സംഘടിതമേല്‍ഖലയില്‍ അത് 5 ലക്ഷം മാത്രമാണ് . ഇപ്രകാരം ഗോപ്യമായ തൊഴിലില്ലായ്മയുടെ ചിത്രീകരണമാണ് നമുക്ക് മേല്‍പ്പറഞ്ഞവയില്‍ നിന്ന് ലഭിക്കുന്നത് .
ഈ വിഭാഗത്തെയാണ് ഇപ്പോള്‍ ബഹുരാഷ്ട്രകുത്തക്കള്‍ ലക്ഷ്യമിട്ടിരിക്കുന്നത് . തെരുവ് കച്ചവടത്തിന് പകരം വാള്‍മാര്‍ട്ടുകളും ,കാരിഫോറുകളും ,ടെസ്കോകളുമൊക്കെ സ്ഥാനം പിടിക്കും പെപ്സിയും കൊക്കോ കോള യുമൊക്കെ 5 രൂപയുടെ കുപ്പികളില്‍ ഇറങ്ങുന്നത് മറ്റു ബഹുരാഷ്ട്ര കുത്തകകളെയും ഇന്ത്യന്‍ ശീതളപാനീയ കമ്പനിക്കാരെയോ മാത്രം തോല്‍പ്പിക്കാനല്ല, മറിച്ച് നാരങ്ങാവെള്ളം ,കരിക്കിന്‍വെള്ളം തുടങ്ങിയവ വില്‍ക്കുന്നവരെയും കൂടി തകര്‍ക്കാനാണ്.
ഒരു മുതലാളിത്ത സാമ്പത്തികവ്യവസ്ഥയില്‍ ചെറുകിടവ്യാപാരികള്‍ അവരുടേതായ സേവനം നിര്‍വ്വഹിക്കുന്നുണ്ട് . അതിലൂടെ തന്നെയാണ് അവര്‍ ലാഭമുണ്ടാക്കുന്നത്. ഉല്‍പ്പാദകനില്‍ നിന്നു ഉപഭോക്താവിലേക്കുള്ള വിതരണ ശൃംഖല കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നത് സംഘടിത മേഖലയിലെ ചെറുകിടസ്ഥാപനങ്ങളിലാണ് എന്ന ഒരു വാദം നിലനില്‍ക്കുന്നുണ്ട് .കാര്യക്ഷമത എന്ന പദമാണ് ഇവിടെ പ്രധാനമായും പ്രയോഗിക്കപ്പെടുന്നത് . എന്താണീ കാര്യക്ഷമത ? . സംഘടിതമേഖലയിലെ ചെറുകിടസ്ഥാപനങ്ങള്‍ ലാഭം ആഗ്രഹിക്കാത്തത് പോലെ തോന്നും ഇത് കേള്‍ക്കുമ്പോള്‍ . വിതരണ ശൃംഖലയിലെ ബിസിനസ്സുകാര്‍ക്ക് ലാഭം വീതിച്ചു കൊടുക്കുന്നതിനേക്കാള്‍ കൂടുതല്‍ കാര്യക്ഷമത ലഭിക്കുന്നത് ലാഭം ഒന്നോ രണ്ടോ ഇടപാടുകാരില്‍ കേന്ദ്രീകരിക്കുന്നതാണെന്നാണ് അവര്‍ വാദിക്കുന്നത്.
അതായത് , വാള്‍മാര്‍ട്ട് , കാരിഫോര്‍ , ടെസ്കോ, എന്നീ കുറച്ചു സ്ഥാപനങ്ങള്‍ ലാഭം വീതം വെക്കുന്നതാണ് ചെറിയ ചെറിയ ബിസ്സിനസ്സുകാര്‍ക്കിടയില്‍ ലാഭം വീതം വെക്കുന്നതിനെക്കാള്‍ കാര്യക്ഷമതയുള്ളത് എന്നാണ് ഇപ്പറഞ്ഞതിനര്‍ത്ഥം . കമ്പോളമാണ് സര്‍വ്വര്‍ക്കും നീതി നല്‍കുന്നതെന്ന വഞ്ചനാപരമായ നിലപാടില്‍ നിന്നാണ് ഈ വാദമുയരുന്നത് . മേല്‍പ്പറഞ്ഞ സമവാക്യങ്ങള്‍ കുത്തകകള്‍ക്കനുകൂലമായി ഉപയോഗപെടുത്തുകയാണ് . വാള്‍മാര്‍ട്ടിന്റെ ഒരു ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ക്ക് ലഭിക്കുന്ന ലാഭം നൂറുകണക്കിന് പെട്ടിക്കടക്കാരുടെ ലാഭത്തിനേക്കാള്‍ വലുതാണ് പെട്ടികച്ചവടക്കാരെയും തെരുവുകച്ചവടക്കാരെയും തൂത്തെറിയുന്നതു വരെ മാത്രമെ വിലകളിലും ഈ കാര്യക്ഷമത യൊക്കെ കാണുകയുള്ളൂ. അതിനു ശേഷം വമ്പന്‍ ചെറുകിട സ്ഥാപനങ്ങളുടെ തനിനിറം അവര്‍ പുറത്ത് കൊണ്ടുവരും
അത്തരം കുത്തകകള്‍ വളരെ വേഗത്തിലാണ് സ്ഥാപിക്കപ്പെടാന്‍ പോകുന്നത് . ചെറുകിട വാണിജ്യത്തിലെ മുഖ്യവിഭാഗമാണ് ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ *(ഇന്ത്യയില്‍ മൊത്തം ചെറുകിടമേഖലയുടെ 60 % ഇതുള്‍ക്കൊള്ളുന്നു.) 1988 മുതല്‍ 1997 വരെ കാലഘട്ടത്തില്‍ യൂറോപ്പിലെ ചെറുകിട സ്ഥാപനങ്ങളിലുണ്ടായ സമാനമായ കേന്ദ്രീകരണത്തിന്റെ ഫലമായി ഭക്ഷ്യരംഗത്തെ ചെറുകിടമേഖലയില്‍ മുകള്‍ത്തട്ടില്‍ നിന്നിരുന്ന 5 സ്ഥാപനങ്ങളുടെ ഷെയറുകള്‍ ഇറ്റലിയില്‍ 10 % തില്‍ നിന്നു 25 % ആയും പോര്‍ചുഗലില്‍ 15 % ത്തില്‍ നിന്ന് 50 % ആയും ഡെന്മാര്‍ക്കില്‍ 40 %ത്തില്‍ നിന്നു 80 %ആയും വര്‍ദ്ധിക്കുകയുണ്ടായി 1991 മുതല്‍ 1998 വരെയുള്ള കാലയളവില്‍ സംയുക്ത സംരംഭങ്ങളുടെയും ഏറ്റെടുക്കലുകളുടെയും ഫലമായി അന്താരാഷ്ട്ര ചെറുകിട വാണിജ്യമേഖലയില്‍നിന്നുള്ള വരുമാനം 1729 ദശലക്ഷം അമേരിക്കന്‍ ഡോളറില്‍ നിന്നും 17,967 ദശലക്ഷം അമേരിക്കന്‍ ഡോളറായി വര്‍ദ്ധിക്കുകയുണ്ടായി .
തായ്‌ലന്റ്, മലേഷ്യ പോലുള്ള മറ്റു വികസ്വര രാജ്യങ്ങളിലും പ്രത്യക്ഷ വിദേശ നിക്ഷേപത്തിന് അനുവാദം നല്‍കിയതിന് ശേഷം ചെറുകിടമേഖലയില്‍ വന്‍തോതില്‍ കേന്ദ്രീകരണം നടക്കുകയുണ്ടായി .അവിടത്തെ ചെറുകിട മേഖലകളുടെ യഥാക്രമം നാല്‍പ്പതും അമ്പതും ശതമാനം ഇന്ന് വന്‍കിട ചെറുകിട വ്യാപാരികളുടെ കൈകളില്‍ ആയിത്തീര്‍ന്നിരിക്കുന്നു. ഇതിന്റെ ദൂഷ്യഫലങ്ങള്‍ നിയന്ത്രിക്കുന്നതിന് വേണ്ടി ഈ രണ്ടു രാജ്യങ്ങളിലും അവസാനം ചെറുകിട വ്യാപാരമേഖലകളുടെ വളര്‍ച്ചയെ നിയന്ത്രിക്കുന്ന നിയമങ്ങള്‍ പാസ്സാക്കേണ്ടി വന്നിരിക്കുകയാണ്.
സംഘടിത മേഖലയിലെ ചെറുകിട വാണിജ്യരംഗത്ത് വന്‍ വളര്‍ച്ചയാണ് ഇന്ത്യയിലും ഉണ്ടായിരിക്കുന്നത് . ഇന്ത്യയിലെ ചെറുകിട വ്യാപാരമേഖലയില്‍ നടക്കുന്ന ബിസിനസ്സിന്റെ തോതില്‍ നല്ല മാറ്റമുണ്ടാകുന്നുവെന്ന് നേരത്തെ കൊടുത്ത കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട് . എന്നിരുന്നാലും സംഘടിത മേഖലയിലെ വളര്‍ച്ചയുടെ കണക്കുകള്‍ എല്ലാ കണ്‍സല്‍ട്ടന്റുകളും സമ്മതിച്ചിരുന്നതാണ്. 1999 ലെ ടേണോവര്‍ 15000 ആണെന്നും വര്‍ഷം തോറും 40 % കണ്ട് വര്‍ദ്ധിക്കുമെന്നും എല്ലാവരും അംഗീകരിച്ചതാണ് എ.ടി കീര്‍നിയുടെ കണക്കുകളും സംഘടിത മേഖലയുടെ വാണിജ്യം 40 % വര്‍ഷം വര്‍ദ്ധിക്കുമെന്ന് ചൂണ്ടികാണിക്കുന്നു. ഇപ്പോള്‍ വര്‍ഷം തോറും ചെറുകിട മേഖലയിലുള്ള വളര്‍ച്ച 9 % വും സംഘടിത മേഖലക്കുള്ള പങ്ക് 2-3 % ആണ് . ഈ പങ്ക് 2010 ഓട് കൂടി 10 % വും 2015 ഓട് കൂടി 19 % ആയി വര്‍ദ്ധിക്കുമെന്നണ് കണക്കാക്കുന്നത് . (ഇത് ഏതാണ്ട് 500,000 കോടി വരും )
തൊഴില്‍ രംഗത്തെ പ്രത്യാഘാതങ്ങള്‍
സംഘടിതമേഖലയിലെ വളര്‍ച്ചയും റീട്ടെയില്‍ ഭീമന്മാരുടെ രംഗപ്രവേശവും റീട്ടെയില്‍ മേഖലയില്‍ വന്‍തോതിലുള്ള തൊഴിലില്ലായ്മ സൃഷ്ടിക്കുകയാണെന്ന് നിരവധി പഠനങ്ങള്‍ ചൂണ്ടികാട്ടുന്നുണ്ട് . മസാചുസെറ്റ്സ്‌ലെ ഒരു ഡിസ്കൌണ്ട് സൂപ്പര്‍ സ്റ്റോര്‍ 142 തൊഴിലുകള്‍ സൃഷ്ടിച്ചപ്പോള്‍ തന്നെ ഉയര്‍ന്ന വേതനം ലഭിക്കുന്ന 230 തൊഴിലുകള്‍ നശിപ്പിക്കുകയും ചെയ്തു. എന്ന് സസ്റ്റൈനബലിറ്റി ഇന്‍സ്റ്റിട്യൂട്ടിന്റെ ഡയറക്ടറായ പ്രൊഫസര്‍ ഡൊനെല്ലോ മെഡോസ് പറയുന്നു വാള്‍മാര്‍ട്ടിന്റെ വരവോടെ 20 മൈല്‍ ചുറ്റളവിലുള്ള ചെറുകിടവ്യാപാരങ്ങള്‍ക്ക് 20 % വും 20 നും 40 നും മൈല്‍ ചുറ്റളവിനുള്ളില്‍ ചെറുകിട വ്യാപാരങ്ങള്‍ക്ക് 10 % ഇടിവും സംഭവിക്കുമെന്ന് അവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
1987 മുതല്‍ 1999 വരെ വാള്‍മാര്‍ട്ടിന്റെ സ്ഥാപനങ്ങളിലുണ്ടായരുന്ന വര്‍ദ്ധനവിന് അനുസരിച്ച് അമേരിക്കന്‍ നാടുകളില്‍ ദാരിദ്ര്യവും വര്‍ദ്ധിച്ചെന്ന് പെന്‍സില്‍വാനിയ യൂണിവേഴ്സ്റ്റിയിലെ സ്റ്റീഫന്‍ ജെ ഗോട്സും ഹേമ വിശ്വനാഥനും കൂടി നടത്തിയ മറ്റൊരു പഠനം “വള്‍മാര്‍ട്ടും പട്ടിണിയും “ വെളിപ്പെടുത്തുന്നു 1987 -1999 കാലഘട്ടത്തില്‍ വാള്‍മാര്‍ട്ടുകള്‍ സ്ഥാപിക്കപ്പെട്ട അമേരിക്കന്‍ നാടുകളില്‍ ഉയര്‍ന്ന ദാരിദ്ര്യനിരക്കാണ് അനുഭവപ്പെടുന്നത് എന്നത് അത്രത്തോളം തന്നെ പ്രധാനപ്പെട്ടതാണെന്ന് അവര്‍ അഭിപ്രായപ്പെടുന്നു. ദേശീയതലത്തില്‍ മറ്റു കാരണങ്ങളാല്‍ ദാരിദ്ര്യനിരക്ക് കുറഞ്ഞുകൊണ്ടിരുന്ന വേളയിലായിരുന്നു ഇത്തരമൊരു വര്‍ദ്ധനവുണ്ടായത്.
ചെറുകിടമേഖലയില്‍ പ്രത്യക്ഷ വിദേശനിക്ഷേപം അനുവദിക്കുന്നതിന്റെ ഫലമായി തൊഴിലില്ലായ്മയടക്കമുള്ള പ്രത്യാഘാതങ്ങള്‍ എന്തൊക്കെയാണെന്ന് സസൂക്ഷ്മം പഠിക്കേണ്ടതുണ്ടെന്ന് സോണിയാഗാന്ധി പോലും പ്രധാനമന്ത്രിക്ക് കത്തെഴുതുകയുണ്ടായി . എന്നാല്‍ 1.5 കോടീയോളമുള്ള ചെറുകിട മേഖലകളില്‍ പ്രത്യക്ഷവിദേശനിക്ഷേപവും കോര്‍പ്പറേറ്റ് നിക്ഷേപവും നടപ്പാക്കുന്ന വേളയില്‍ പോലും അത്തരമൊരു ശ്രമം നടത്തുകയുണ്ടായില്ല.CPAS(Center for Policy Afternatives) നടത്തിയ പഠനത്തില്‍ വളരെ നല്ലൊരു വാദഗതി മുന്നോട്ട് വെച്ചിട്ടുണ്ട്. ഇതേ വാദഗതി കമല്‍ശര്‍മ്മ , ജീവന്‍ പ്രകാശ് എന്നിവരും മുന്നോട്ട് വെച്ചിട്ടുണ്ട്. അവരുടെ വാക്കുകളില്‍ “2004 ല്‍ വാള്‍മാര്‍ട്ടിന് 256 സഹസ്രകോടി ഡോളറിന്റെ ടേണോവറുണ്ടായിരുന്നു. അതെ സമയം തന്നെ അത് 9000 കോടീ ഡോളറിന്റെ ലാഭം രേഖപെടുത്തുകയും ചെയ്തു. അതുഇന്റെ 4,806 സ്റ്റോറുകളിലായി 14 ലക്ഷം ആളുകള്‍ ജോലിയെടുക്കുന്നു. ഒരു വാള്‍മാര്‍ട്ട് സ്ഥാപനത്തിന്റെ ശരാശരി വലുപ്പം 85,000 അടിയാണ് . ശരാശരി ടേണോവര്‍ 53 ദശലക്ഷം വരും പ്രതി വര്‍ഷ ടേണോവര്‍ 182,000 ഡോളര്‍ വരും
അതേ സമയം ഇന്ത്യയിലെ ചെറുകിടവ്യാപാരികള്‍ക്ക് ഉള്ളത് 4100 ഡോളറാണ് 500 ച.അടിക്ക് മേല്‍ വലിപ്പമുള്ളത് ആകെയുള്ള 12 ദശലക്ഷം ചെറുകിടസ്ഥാപനങ്ങളുടെ 4 % മാത്രമാണ് . 39.5 ദശലക്ഷം ജനങ്ങള്‍ക്ക് തൊഴില നല്‍കുന്ന അസംഘടിത ചെറുകിടമേഖലയിലുള്ള മൊത്തം ടേണോവര്‍ 735,000 കോടിയാണ് . ഒരു ദശലക്ഷത്തിലേറെ ജനസംഖ്യയുള്ള 35 നഗരങ്ങള്‍ ഇന്ത്യയിലുണ്ട്. ഈ 35 നഗരങ്ങളിലോരോന്നിലും ശരാശരി ഒരു സ്റ്റോര്‍ വീതം വാള്‍മാര്‍ട്ട് തുറക്കുന്നുവെന്നു വിചാരിക്കുക . ആ സ്റ്റോറുകള്‍ വാള്‍മാര്‍ട്ട് സ്റ്റോറുകളുടെ ശരാശരി കാര്യക്ഷമത പ്രദര്‍ശിപ്പിച്ചാല്‍ പോലും ഓരോ സ്റ്റോറുകളുടെയും ടേണോവര്‍ 8,033 രൂപയിലധികമായിരിക്കും. അതേ സമയം ജീവനകാരുടെ എണ്ണം 10 195 മാത്രമായിരിക്കുകയും ചെയ്യും.
രാജ്യത്താകമാനം ഇതു വ്യപിപ്പിക്കുകയാണെങ്കില്‍ 432,000 ആളുകളായിരിക്കും ഭ്രഷ്ടരാക്കപ്പെടുക. ഓരോ വാള്‍മര്‍ട്ട് ജീവനകാരനും ചെറുകിടവ്യാപാരമേഖലയിലെ 40 ജീവനകാരെ പുറംതള്ളും എന്നാണിത് സൂചിപ്പിക്കുന്നത് . ചെറുകിടവാണിജ്യത്തിന്റെ 20 % ത്തോളം പ്രത്യക്ഷ വിദേശനിക്ഷേപകര്‍ ഏറ്റെടുക്കുകയാണെങ്കില്‍ തന്നെ 147,000 കോടി രൂപയുടെ ടേണോവറായിരിക്കും . അസംഘടിത ചെറുകിട മേഖലയിലെ 8 ദശലക്ഷം ജനങ്ങളെ പുറംതള്ളികൊണ്ട് 43000 പേര്‍ മാത്രം തൊഴിലിലേര്‍പ്പെടുകയായിരിക്കും ഇതിന്റെ ഫലമായി സംഭവിക്കുക.പ്രത്യക്ഷ വിദേശനിക്ഷേപം സൃഷ്ടിക്കുന്ന തൊഴിലില്ലായ്മയെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ പോലും പുതുതായി ഈ രംഗത്ത് തൊഴില്‍ ലഭിക്കുന്നവരുടേ കാര്യക്ഷമതയെ പറ്റി ആരും ചര്‍ച്ച ചെയ്യുന്നതായി കാണുന്നില്ല .
ഹൈപ്പര്‍മാര്‍ക്കറ്റുകളുടെ അടിസ്ഥാനം തന്നെ യാതൊരു ദാക്ഷിണ്യവുമില്ലാത്ത തൊഴില്‍ ചൂഷണമാണ് . ജീവനക്കാര്‍ പാര്‍ട്ട്-ടൈം അടിസ്ഥാനത്തില്‍ കൂടിയ തൊഴില്‍ സമയങ്ങളില്‍ വ്യാപൃതരാവേണ്ടതുണ്ട് . യൂണിയനുകളുടെ സ്വധീനത്തെ കുറക്കുന്നതിന് ഇത് വഴിയൊരുക്കുമെന്ന് നേരത്തെ പരാമര്‍ശിച്ചിട്ടുള്ള OECD പഠനം വ്യക്തമാക്കുന്നുണ്ട്. സര്‍ക്കാര്‍ ചെറുകിടമേഖലയില്‍ ഇത്തരമൊരു പരിഷ്കരണം അംഗീകരിച്ചാല്‍ വന്‍ലാഭങ്ങളുടെ വാഗ്ദാനങ്ങള്‍ കൊണ്ട് വിദേശിയും സ്വദേശിയുമായ കുത്തകകളെ ആകര്‍ഷിക്കാന്‍ കഴിയും .
തൊഴില്‍ നിയമങ്ങളെ വിവിധ രൂപങ്ങളിലൂടെ ദുര്‍ബലപ്പെടുത്തുമെന്നാണ് ഇതര്‍ത്ഥമാക്കുന്നത് കുത്തകകളുടെ വളര്‍ച്ചയോടെ ഇത് രൂക്ഷമാകും. ഇപ്രകാരം രൂപപ്പെടുന്ന വന്‍കിട മെഗാസ്റ്റോറുകള്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ സാധനങ്ങള്‍ അവര്‍ക്ക് നല്‍കാന്‍ വിതരണക്കാരോട് (നിര്‍മ്മാതാക്കളോട്) നിര്‍ബന്ധം പിടിക്കുകയും അവര്‍ക്കിടയില്‍ മത്സരം അനിവര്യമാക്കുകയും ചെയ്യും. ഇതിന്റെയൊക്കെ ഫലമായി തൊഴിലാളികളുടെ അവകാശങ്ങളില്‍ വന്‍സമ്മര്‍ദ്ധം ചെലുത്തപ്പെടുകയും തൊഴിലില്ലായ്മ കുതിച്ചുയരുകയും സമൂഹത്തിലെ തൊഴില്‍നിലവാരം കുത്തനെ ഇടിയുകയും ചെയ്യും.
ഇരുതലയും കത്തിച്ച് നടുവില്‍ പിടിക്കുന്നു.
ചെറുകിട മേഖലയില്‍ പ്രത്യക്ഷ വിദേശനിക്ഷേപകര്‍ കടന്നുവരുന്നതിന് അനുകൂലമായി ഉയര്‍ത്തപെടുന്ന വദങ്ങളിലൊന്ന് അത് കൃഷിക്കാരെയും മറ്റ് പ്രാഥമിക ഉല്‍പ്പാദകരെയും സഹായിക്കുമെന്നതാണ് . ഉല്‍പ്പാദകര്‍ക്കും ഉപഭോക്താവിനും ഇടയില്‍ നില്‍ക്കുന്ന ഇടത്തട്ടുകാരുടെ അന്യായ ചൂഷണത്തില്‍ നിന്ന് ഉപഭോക്താക്കളെ രക്ഷിക്കുംപോലും!?. ഇത് ശുദ്ധ തട്ടിപ്പാണ് . കേന്ദ്രീകരണവും കുത്തകവല്‍ക്കരണവും വളരുന്നതിനോടോപ്പം ഉപഭോക്താവിനോടൊപ്പം ഉല്‍പ്പാദകനും കടുത്ത ചൂഷണത്തിന്‍ വിധേയമാകും. 1997 ഓടുകൂടി വാള്‍മാര്‍ട്ട് പോലുള്ള സ്ഥാപനങ്ങള്‍ അമേരിക്കയില്‍ 92 % ത്തോളം പുതിയ ഉല്‍പ്പന്നങ്ങള്‍ നേരീട്ട് വിറ്റഴിക്കുകയുണ്ടായി യു.കെ യിലെ കമ്പോളത്തിന്റെ 70 % ത്തോളം ചെറുകിട മേഖലയിലെ ഏറ്റവും മുകളിലുള്ള 5 ചെറുകിട സ്ഥാപനങ്ങള്‍ കയ്യടക്കുകയുണ്ടായി. ഇത്തരമൊരു സാഹചര്യത്തില്‍ വാള്‍മാര്‍ട്ടിന്റെയും റിലയന്‍സിന്റെയും ദാക്ഷിണ്യത്തിന് വേണ്ടി കര്‍ഷകര്‍ പരസ്പരം മത്സരിക്കേണ്ട അവസ്ഥയാണ് ഉണ്ടാവുക ഒരു ബ്രസീലിയന്‍ ഷൂ ഫാക്ടറി ഉടമസ്ഥനോട് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഇത്തരം കുത്തകകള്‍ക്ക് വില്‍ക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍
ഞങ്ങള്‍ വില്‍ക്കുകയല്ല ഞങ്ങളെ വില്‍ക്കെടുത്തിരിക്കുകയാണ് എന്നായിരുന്നു മറുപടി .
1981 ലെ ഒരു പഠനം കാണിക്കുന്നത് ജപ്പാനില്‍ ഒരു ബഹുരാഷ്ട്രകുത്തക വിറ്റ ഫിലിപ്പീന്‍സ് വാഴപഴങ്ങളുടെ 17 % മാത്രമെ യഥാര്‍ത്ഥ വിലയായി പരിഗണീക്കപെട്ടിരുന്നുള്ളൂ. അതു പോലെ തന്നെ കുത്തകകള്‍ വിറ്റ തായ്‌ലന്റ് പൈനാപ്പിളുകളുടെ വിലയുടെ 35 % മാത്രമെ യഥാര്‍ത്ഥ വിലയായി കണക്കാക്കപെടുകയും അതിന്റെ തന്നെ 10 % മാത്രം യതാര്‍ത്ഥ കര്‍ഷകരിലേക്ക് തിരിച്ചുചെല്ലുകയുണ്ടായി . 25 % ഈ കുത്തകകള്‍ തന്നെ കൈകാര്യം ചെയ്യുന്ന പ്രോസ്സസ്സിങ് യൂണിറ്റുകള്‍ക്ക് ലഭിച്ചു, മറ്റൊരു കര്‍ഷകന് 10 % ലഭിച്ചപ്പോള്‍ തൊഴിലാളികള്‍ക്ക് 1.5 % മുതല്‍ 9 % വരെയാണ് ലഭിച്ചത് ഓക്സ്ഫാം നടത്തിയ ഏറ്റവും ആനുകാലികമായ പഠനവും ഇതേ കണ്ടെത്തലുകളാണ് നടത്തിയിട്ടുള്ളത് . വാള്‍മാര്‍ട്ടിലെ ഒരു ആപ്പിളിന്മേല്‍ ചെലവാക്കുന്ന ഓരോ ഡോളറും താഴെ കാണും വിധം വേര്‍തിരികാവുന്നതാണ്.:
കൃഷി തൊഴില്‍ ചെലവ്—5%
കൃഷിവരവ് ————–4%
സൂപ്പര്‍മാര്‍ക്കറ്റ്———–42%
ഇറക്കുമതി കമ്മീഷനും ഡ്യൂട്ടിയും 7%
യു.കെ ഹാന്‍ഡിലിങ്—–7%
ഷിപ്പിങ്———————12%
ട്രാന്‍സ്പോര്‍ട്ട്,കസ്റ്റംസ് ——6%
കൃഷിക്ക് വേണ്ട വസ്തുക്കള്‍, പാക്കേജിങ്—17%
എന്തുകൊണ്ട് ഇപ്പോള്‍ വിദേശനിക്ഷേപം?
നിരവധി വര്‍ഷങ്ങളായിട്ട് ഇന്ത്യാ ഗവണ്മെന്റ് ചെറുകിടവ്യാപാരത്തില്‍ പ്രത്യക്ഷവിദേശനിക്ഷേപം അനുവദിച്ചിട്ടില്ല. GATTs ഉടമ്പടിയുടെ ഭാഗമായി ഓരോ രാജ്യങ്ങളിലും അവയിലെ സവിശേഷമേഖലയിലും ഉപമേഖലകളിലും ദേശീയപരിചരണവും കമ്പോളവല്‍ക്കരണവും എപ്രകാരമായിരിക്കണമെന്നുള്ള ബാദ്ധ്യതാപട്ടിക സമര്‍പ്പിക്കേണ്ടതുണ്ടായിരുന്നു. ‘ദോഹ വികസന അജണ്ട‘ എന്നറിയപെട്ടിരുന്ന GATTs ഉടമ്പടിയെ കുറിച്ചുള്ള ചര്‍ച്ചകളില്‍ ഇന്ത്യാ ഗവണ്മെന്റ് ചെറുകിടമേഖലയില്‍ ദേശീയപരിച്ചരണത്തിന്റേതായ ഒരു ഉറപ്പും നല്‍കുകയുണ്ടായില്ല.
ദേശീയ പരിചരണത്തിലുറപ്പ് നല്‍കുകയെന്ന് വെച്ചാല്‍ സേവനമേഖലയില്‍ ആഭ്യന്തര നിക്ഷേപകര്‍ക്കൊപ്പം തന്നെ അവകാശങ്ങള്‍ വിദേശ നിക്ഷേപകര്‍ക്കും നല്‍കുകയെന്നതാണ് കര്‍ഷകര്‍ക്ക് സബ്‌സിഡി നല്‍കുന്നതില്‍ അമേരിക്ക കടും പിടുത്തം പിടിച്ചതുമൂലം ദോഹയിലെ പ്രാരംഭ ചര്‍ച്ചകള്‍ ദയനീയമായി പരാജയപെട്ടപ്പോള്‍ ലോകവാണിജ്യസംഘടനയുടെ(WTO) ഔദ്യോഗിക ചര്‍ച്ചകള്‍ക്ക് പുറത്ത് വെച്ച് സാമ്രാജ്യത്വ ശക്തികളുടെ നിര്‍ബന്ധത്തിന് വഴങ്ങികൊണ്ട് ഇന്ത്യാഗവണ്മെന്റ് ചെറുകിടമേഖലയും തുറന്നു കൊടുക്കാന്‍ തയ്യാറാവുകയായിരുന്നു.
ഇന്ത്യന്‍ ഗവണ്മെന്റിന്റെ പ്രത്യക്ഷവിദേശനിക്ഷേപത്തിനെ കുറിച്ചുള്ള ഔദ്യോഗിക നയം ഇപ്പോഴും പറയുന്നത്, ചെറുകിടവാണിജ്യമേഖലയില്‍ പ്രത്യക്ഷവിദേശനിക്ഷേപം അനുവദിക്കുകയില്ലെന്നാണ് എന്നാല്‍ സിംഗിള്‍ ബ്രാന്‍ഡ് റീട്ടെയിലില്‍ 51% പ്രത്യക്ഷ വിദേശനിക്ഷേപം(മക്‍ഡൊണാള്‍ഡ്, ലെവിസ് എന്നിവക്ക്) അനുവദിച്ചുകൊണ്ട് പില്‍ക്കാലത്ത് സര്‍ക്കാര്‍ ഈ നിലപാട് ദുര്‍ബലപ്പെടുത്തിയിട്ടുണ്ട്. ഇതിനോടോപ്പം മൊത്തകച്ചവടമേഖലയില്‍ പ്രത്യക്ഷവിദേശനിക്ഷേപം നടത്താന്‍ അനുമതി വേണമെന്ന ആവശ്യം വേണ്ടെന്ന് വെക്കുകയും , ഫ്രാഞ്ചൈസികളിലൂടെ പ്രത്യക്ഷവിദേശനിക്ഷേപം അനുവദിക്കുകയും ഉണ്ടായി. 2006 മാര്‍ച്ച് 6 ന് ജോര്‍ജ്ജ് ബുഷ് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ബുഷും മന്മോഹന്‍ സിംഗും കൂടി ഇറക്കിയ വാണിജ്യത്തെ കുറിച്ചുള്ള സംയുക്ത പ്രസ്താവന ഇപ്രകാര്‍ം പറയുന്നു.
:- “ട്രേഡ് പോളിസി ഫോറത്തിന്റെ രൂപീകരണത്തോട്കൂടി കൂടി (51 % പ്രത്യക്ഷ വിദേശനിക്ഷേപം സിംഗിള്‍ ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങള്‍ക്ക് അനുവദിച്ചത്) ഇന്ത്യ ചെറുകിട മേഖലയിലുള്ള അത്തരം നിക്ഷേപങ്ങളുടെ വ്യവസ്ഥകള്‍ക്ക് ഇളവ് വരുത്തുകയും മൊത്തവ്യാപാര മേഖലയില്‍ 100 % പ്രത്യക്ഷവിദേശനിക്ഷേപം നടത്തുന്നതിന് പ്രത്യേക അനുമതി വേണ്ടെന്ന് വെക്കുകയും ചെയ്തിരിക്കുകയാണ് . ഇത് മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ ഭാഗമായി രണ്ടു രാജ്യങ്ങളും ട്രേഡ് പോളിസി ഫോറത്തിന്‍ കീഴില്‍ നിക്ഷേപവ്യവസ്ഥകളെ കുറിച്ച് സംഭാഷണം തുടരാനും സംയുക്ത നിക്ഷേപസംരംഭങ്ങള്‍ നടത്താനുള്ള പ്രത്യേകമേഖലകള്‍ (ഗതാഗതം അഗ്രി പ്രോസ്സാസ്സിംഗ് തുടങ്ങിയവ) കണ്ടെത്താനും തീരുമാനിച്ചു.“
മന്മോഹന്‍ സിംഗ് ലണ്ടന്‍ സന്ദര്‍ശിച്ചപ്പോള്‍ ബ്രിട്ടീഷ് ബിസിനസ്സ് ഇന്ത്യന്‍ ചെറുകിട മേഖലക്ക് വേണ്ടി കുറേനാളായി കാത്തിരിക്കുകയാണെന്നുള്ള പരിഭവമായിരുന്നു മുഖ്യമായും ടോണിബ്ലെയറിന് പറായാനുണ്ടായിരുന്നത്.ഈ സമ്മര്‍ദ്ധത്തിന്റെ ഫലമായി 2004 -05 മദ്ധ്യവര്‍ഷ റിവ്യൂ വില്‍ ധനകാര്യ മന്ത്രി പി. ചിദംബരം പറഞ്ഞു.
: “ പല വിഭാഗങ്ങളുടെയും , പ്രത്യേകിച്ച് പ്രോസസ്സ്ഡ്, സെമിപ്രോസസ്സ്ഡ് ആഗ്രോ ഉല്‍പ്പന്നങ്ങളുടെ വിഭാഗങ്ങളുടെ വികസനത്തിന് ഉല്‍പ്പാദകനില്‍ നിന്ന് ഉപഭോക്താവിലേക്ക് ക്രിയാല്‍മകമായ ഒരു ശൃംഖല സൃഷ്ടിക്കേണ്ടത് നിര്‍ണ്ണായകമാണെന്നാണ് ചെറുകിട മേഖലയെ സംബന്ധിച്ച് റിവ്യൂ മനസ്സിലാക്കുന്നത് . ഈ പശ്ചാത്തലത്തില്‍ അന്താരാഷ്ട്രതലത്തിലുള്ളവയടക്കമുള്ള സംഘടിത ചെറുകിട ശൃംഖലകള്‍ വഹിക്കുന്ന പങ്ക് ശ്രദ്ധേയമാണെന്ന് റിവ്യൂ വിലയിരുത്തുന്നു”
ഇന്ന് ചെറികിട മേഖലയിലെ അന്തരാഷ്ട്ര വന്‍തോക്കുകള്‍ ഇന്ത്യയിലേക്ക് പ്രത്യാശയോടെ ഉറ്റുനോക്കികൊണ്ടിരിക്കുകയാണ് . മൊത്തകച്ചവടമേഖലയില്‍ 100 % പ്രത്യക്ഷവിദേശനിക്ഷേപം അനുവദിച്ചതിന്റെ ഫലമായി ജര്‍മ്മനിയിലെ മെട്രോ എജി ഇതിന് ഇതിന് തുടക്കം കുറിച്ചു. ഇതിന്റെ സ്റ്റോറുകള്‍ ഇന്ന് ബാംഗ്ലൂരിലും ഹൈദരാബാദിലും ഉണ്ട് താമസിയാതെ കൊല്‍ക്കത്തയിലും മുംബൈയിലും അതിന്റെ സ്റ്റോറുകള്‍ സ്ഥാപിക്കപെടും . ബിസിനസ്സ്കാര്‍ക്ക് വിതരണം ചെയ്യാനാണ് , അല്ലാതെ വ്യക്തികള്‍ക്ക് നേരീട്ട് വിതരണം ചെയ്യാനല്ല അവരുടെ സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ഉദ്ദേശിക്കപെട്ടിരുന്നത്. ഒരു ഉപഭോക്താവ് കുറഞ്ഞത് എത്ര സാധനം വാങ്ങണമെന്നതിന് യാതൊരു നിഷ്കര്‍ഷയുമില്ല എന്ന ഒരു പഴുത് ബന്ധപെട്ട വ്യവസ്ഥയിലുണ്ട് . ഒരു ബിസിനസ്സ് നടത്തിയെന്ന പേരില്‍ എന്തെങ്കിലും ബില്ലുണ്ടാകിയാല്‍ തന്നെ അവര്‍ സന്തുഷ്ടരാകും. ഡോക്ടര്‍മാര്‍ , അഭിഭാഷകര്‍ , ഐ.ടി. ജീവനക്കാര്‍ എന്നിവര്‍ക്ക് ഏതെങ്കിലും ബിസിനസ്സിന്റെ പേരില്‍ സാധനങ്ങള്‍ നല്‍കാന്‍ ഇവര്‍ക്ക് കഴിയും ഈ ഉപഭോക്താക്കള്‍ക്ക് തങ്ങള്‍ ബിസിനസ്സാണ് നടത്തുന്നതെന്ന് കാണിക്കുന്ന ഒരു കാര്‍ഡ് വിതരണം ചെയ്തിരിക്കുകയാണ് ഇതിന് വേണ്ടി. ഇതിന്റെ ഫലമായി ജ്വല്ലറി ഉടമസ്ഥര്‍ പാദരക്ഷകളും , സുരക്ഷ ഉപകരണങ്ങള്‍ ഉണ്ടാക്കുന്ന കമ്പനിയുടെ ആളുകള്‍ ഭക്ഷ്യ ഉല്‍പ്പന്നങ്ങളും സ്വന്തം ആവശ്യങ്ങള്‍ക്ക് വേണ്ടി മേല്പറഞ്ഞപേരില്‍ വാങ്ങിക്കുന്നു. ഇവരുടെ ഇടപാടുകളില്‍ 70 %വും ചെറുകിടവില്‍പ്പനയുടെ രൂപത്തിലുള്ളതാണെന്ന് കര്‍ണ്ണാടക സര്‍ക്കാര്‍ തന്നെ അന്വേഷണം നടത്തി കണ്ടെത്തിയിട്ടുണ്ട്. ഈ മെട്രോ സ്ഥാപനത്തിനെതിരെ ബംഗ്ലൂരിലുള്ള കടയുടമസ്ഥരുടെ പേരില്‍ സംഘടന ഒരു കേസ് 2004 ജനുവരിയില്‍ കൊടുക്കുകയുണ്ടായി അന്ന് ‘മെട്രോ‘ ക്ക് വേണ്ടി കോടതിയില്‍ ഹാജരായത് ,പി.ചിദംബരമായിരുന്നു.
മേല്‍പ്പറഞ്ഞതിന് സമാനമായ രീതിയില്‍ ആഗസ്റ്റ് 6 നു വാള്‍മാര്‍ട്ടും ഭാരതിയും ആയി ഒരു കരാറിലെത്തിയിട്ടുണ്ട്. ഇത് മേല്പപ്പറഞ്ഞ കാര്യങ്ങളെക്കാള്‍ വലിയ ഗൂഢാലോചനയിലേക്കാണ് കാര്യങ്ങളെ കൊണ്ടുപോകുന്നത് . സംയുക്ത സംരംഭത്തിന്റെ ഭാഗമായി തുടങ്ങുന്ന ഹോള്‍സെയില്‍ സ്റ്റോറിനോടൊപ്പം ഭാരതി സ്വന്തമായി റീട്ടെയില്‍ സ്റ്റോറുകളും തുടങ്ങുന്നുണ്ട്. അതു കൊണ്ട് ഭാരതിക്ക് സംയുക്ത സംരംഭമായ ഹോള്‍സെയില്‍ സ്റ്റോറില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി സ്വന്തം റീട്ടെയില്‍ സ്ഥാപനത്തില്‍ വില്‍ക്കാന്‍ കഴിയും ഇത്തരം തട്ടിപ്പുകളീലൂടെ , നിലനില്‍ക്കുന്ന നിയമങ്ങളെ പോലും വാള്‍മാര്‍ട്ട് ലംഘിച്ചുകൊണ്ടിരിക്കുകയാണ് .
അതു പോലെ തന്നെ ഷോപ്പ്‌റൈറ്റ് എന്ന ഒരു ദക്ഷിണാഫ്രീകന്‍ ‘മെഗാസ്റ്റോര്‘ മുംബൈയില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട് . മെട്രോ 6500 കോടി ഡോളര്‍ ഹരിയാനയില്‍ നിക്ഷേപിക്കാനും തീരുമാനിച്ചിട്ടുണ്ട്. മേല്‍പ്പറഞ്ഞ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന സമ്പ്രദായത്തിന്‍ കാഷ് അന്റ് കാരി എന്നാണ് പറയുക . റിലയന്‍സ് ഇക്കാര്യത്തിലുള്ള തങ്ങളുടെ താല്‍പ്പര്യം പ്രകടിപ്പിച്ചികൊണ്ട് ടെസ്കോക്ക് സൂചനകള്‍ നല്‍കി കഴിഞ്ഞിരിക്കുന്നു. യു.കെ. യുടെ മര്‍ക്സ് ആന്റ് സ്പെന്‍സര്‍ എന്ന സ്ഥാപനം ഫ്രാഞ്ചൈസി അടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. നെതര്‍ലന്റ് സിന്റെ എ ഹോള്‍ഡ് , ഫ്രാന്‍സിന്റെ കാരിഫോര്‍ എന്നിവ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരിക്കുന്നു.
ഇലക്‍ട്രോണിക് ഗുഡ്സ്, കണ്‍സ്ട്രക്ഷന്‍ മെറ്റീരിയത്സ് തുടങ്ങിയ വിഭാഗങ്ങളിലെ ചെറുകിട വാണിജ്യമേഖലയില്‍ പ്രത്യക്ഷവിദേശനിക്ഷേപം സര്‍ക്കാര്‍ അനുവദികാന്‍ പോകുന്നുവെന്ന ഒരു വാര്‍ത്ത പരന്നു തുടങ്ങിയിട്ടുണ്ട്. ഏതായാലും ആഗോളീകരണത്തോടും ലോകവാണിജ്യ സംഘടനയോടും ഉള്ള പ്രതിബദ്ധത മൂലം ഇന്ത്യയും തങ്ങളുടെ ചെറുകിടമേഖല വിദേശ നിക്ഷേപത്തിന് തുറന്ന് കൊടുത്തുകൊണ്ട് തങ്ങളുടെ അടിമത്തം തുടെര്‍ന്നു കൊണ്ട് പോകും .
ബഹുരാഷ്ട്ര കുത്തകകളുടെയും കോര്‍പ്പറേറ്റ് ഭവനങ്ങളുടെയും താല്‍പ്പര്യാര്‍ത്ഥം രാജ്യമെമ്പാടുമുള്ള APMC നിയമങ്ങള്‍ക്ക് ഭേദഗതി വരുത്തികൊണ്ടിരിക്കുകയാണ് . ഇത് പ്രകാരം മെഗാസ്റ്റോറുകള്‍ക്ക് കര്‍ഷകരില്‍ നിന്ന് നേരിട്ട് സാധനങ്ങള്‍ വാങ്ങുന്നതിനുള്ള അധികാരം ലഭിക്കും. ബംഗ്ലൂരിലുള്ള ‘മെട്രോ’ യുടെ മുഖ്യപരാതി ’ ഇക്കാര്യത്തിനുള്ള അനുമതി ലഭിക്കുന്നില്ല എന്നതായിരുന്നു. ഈ പ്രശ്നം കേന്ദ്രസര്‍ക്കാരിന്റെയും സംസ്ഥാനസര്‍ക്കാരുകളുടെയും സജീവപരിഗണനയിലാണിപ്പോള്‍.
വിഷമസന്ധിക്ക് പരിഹാരം
ചെറുകിടമേഖലയിലുള്ള പ്രത്യക്ഷവിദേശനിക്ഷേപത്തിനെ ചെറുക്കാന്‍ വൈവിധ്യമാര്‍ന്നതും വ്യത്യസ്ഥങ്ങളുമായ നിരവധി കാഴ്ച്പ്പാടുകള്‍ മുന്നോട്ട് വെക്കപെട്ടിട്ടുണ്ട്. ലോകവാണിജ്യ സംഘടനക്ക് പ്രത്യക്ഷവിദേശ നിക്ഷേപവുമായി കാര്യമായ ബന്ധമില്ലെന്നും അത് തൊഴില്‍ രംഗം മെച്ചപ്പെടുത്താനുപകരിക്കുമെന്നും മറ്റുമുള്ള ന്യായീകരണങ്ങള്‍ നിരത്തികൊണ്ട് സുബ്രമുണ്യസ്വാമിയെപോലുള്ളവര്‍ തങ്ങളുടെ അമേരിക്കന്‍ വിധേയത്വം വ്യക്തമാക്കികഴിഞ്ഞിട്ടുണ്ട്. സോണീയ പ്രധാനമന്ത്രിക്ക് എഴുതിയ കാര്യം ഒട്ടേറെ കൊട്ടിഘോഷിക്കപ്പെട്ടെങ്കിലും , പി.ചിദബരം , മന്മോഹന്‍സിംഗ് , വാജ്‌പേയ് , യശ്വന്ത്സിന്‍ഹ തുടങ്ങിയവര്‍ ചെറുകിടമേഖലയില്‍ പ്രത്യക്ഷ വിദേശനിക്ഷേപം കടന്നുവരുന്നതിനെ സ്വാഗതം ചെയ്യുകയാണ് . ഇവരാകട്ടെ ഇതിന്റെ ഭാഗമായുണ്ടാകുന്ന തൊഴിലീല്ലായ്മയും മറ്റും കൈകാര്യം ചെയ്യേണ്ടത് എങ്ങിനെയെന്ന വിഷയത്തെ കുറിച്ച് ഒന്നും പറയുന്നില്ല CPI(M) നേതൃത്വത്തിലുള്ള ഇടതുമുന്നണികളുടെ സര്‍ക്കാരുകളടക്കമുള്ള എല്ലാ സംസ്ഥാനഗവണ്മെന്റുകളും വാണിജ്യരംഗത്ത് പ്രത്യക്ഷവിദേശനിക്ഷേപം അനുവദിച്ചുകൊണ്ടിരിക്കുകയാണ് കൊല്‍ക്കത്തയിലും ഉടന്‍ തന്നെ ‘മെട്രോ’ അതിന്റെ സ്റ്റോര്‍ സ്ഥാപിക്കുവാന്‍ പോകുകയാണ് .
CPI(M) പതിവുപോലെ വിട്ടുവീഴ്ച്ചകളുടെ സോഷ്യല്‍ ഡെമോക്രാറ്റിക്‍ പാതയിലൂടെ ചരിക്കുകയാണ്.ബംഗ്ലൂര്‍ നഗരത്തില്‍ സ്ഥാപിക്കപെട്ട ‘മെട്രോ’ ചെറുകിടമെല്‍കലയില്‍ സ്റ്റോറുകള്‍ സ്ഥാപിച്ച്പ്പോള്‍, അക്കാര്യം മൂടിവെക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളെ 2004 ആരംഭത്തിലെ ‘ പീപ്പിള്‍സ് ഡെമോക്രസി’ അപലപിക്കുകയണ്ടായി. ഇന്ന് ബുദ്ധദേവിന്റെ കൊല്‍ക്കൊത്തയില്‍ അതേ ‘ മെട്രോ’ സ്ഥാപിക്കപെടാന്‍ പോകുകയാണ് . 2005 ഒക്ടോബറില്‍ തയ്യാറാക്കിയ ഇടതുപാര്‍ട്ടികളുടെ കുറിപ്പില്‍ വിശേഷിച്ചും തൊഴില്‍ നഷ്ടങ്ങളുടെ അടിസ്ഥാനത്തില്‍ ഇത്തരമൊരു കാര്യം തങ്ങളംഗീകരിക്കുന്നു എന്ന് ഉറപ്പീച്ച് പറയുന്നുണ്ട്. എന്ന് പീപ്പിള്‍സ് ഡെമോക്രസിയില്‍ വായിക്കാം . പക്ഷേ 2007 മേയ് 30 നു പ്രസിദ്ധീകരിച്ച CPI(M) ഔദ്യോഗിക നിലപാട് സംഘടിത ചെറുകിട മേഖലയില്‍ പ്രത്യക്ഷവിദേശനിക്ഷേപം നിഷേധിക്കേണ്ടതില്ല , മറിച്ച് നിയന്ത്രിച്ചാല്‍ മതി എന്നുള്ളതായിരുന്നു. “ചെറുകിട മേഖലയില്‍ ബഹുരാഷ്ട്ര കുത്തകകളെ പ്രവേശിപ്പിക്കില്ല എന്നതായിരിക്കണം ഈ മേഖലയെ സംബന്ധിച്ച ദേശീയനയത്തില്‍ പ്രാഥമികമായി വേണ്ടത്” എന്ന വാചക മടികള്‍ക്കപ്പുറത്ത് ചെറുകിട മേഖലയില്‍ യഥാര്‍ത്ഥത്തിലുള്ള ഒരു നിരോധനത്തിന് ഇവര്‍ തയ്യാറല്ല.
ചെറുകിട മേഖലയില്‍ പ്രത്യക്ഷ വിദേശനിക്ഷേപത്തിന്റെ കടന്നുവരവിനെ എതിര്‍ക്കുന്ന നിരവധി സാമ്പത്തിക വിദഗ്ദന്മാര്‍ പോലും തൊഴില്‍രംഗത്ത് അതുണ്ടാക്കുന്ന ഭവിഷ്യത്തുകളെ കേന്ദ്രീകരിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. വന്‍തോതില്‍ തൊഴിലില്ലായ്മ സംജാതമാകുമെന്നത് ഈ പ്രശ്നത്തിന്റെ ഒരു വശം മാത്രമാണ് . ഗുരുസ്വാമിയെ പോലുള്ളവര്‍ തൊഴിലില്ലായ്മയാണ് മുഖ്യപ്രശ്നം എന്നു പറയുന്ന ഘട്ടത്തില്‍ ദീപാങ്കര്‍ ദേ എഴുതിയ ഒരു കാര്യം കൂടുതല്‍ പ്രസക്തമാകുന്നുണ്ട്. :-“വാസ്തവത്തില്‍ തൊഴിലില്ലായ്മയുടെ നിരക്കില്‍ നമ്മള്‍ പ്രത്യക്ഷത്തിലൊരു മാറ്റവും കണ്ടേക്കില്ല എന്നാല്‍ ഗോപ്യമായ തൊഴില്‍ ലഭ്യത( തൊഴിലില്ലായ്മയല്ല ) ചെറുകിടമേഖലയില്‍ വര്‍ദ്ധിക്കുന്നതായി കാണാന്‍ കഴിയും”
മറ്റെല്ലായിടങ്ങളിലെന്നപോലെ ചെറുകിട മേഖലയിലും കമ്മ്യൂണിസ്റ്റ്കാര്‍ കാര്യക്ഷമതക്ക് എതിരല്ല. സോഷ്യലിസത്തിന്റെ കീഴില്‍ ചെറുകിടമേഖല ഒരു ബിസിനസ്സ് എന്ന നിലയില്‍ നിലനില്‍ക്കുന്നില്ല. ഉല്‍പ്പാദനം , വിതരണം കൈമാറ്റം എന്നീ സംവിധാനങ്ങളുടെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായി അതു മാറുകയാണ് ചെയ്യുന്നത് . കഴിയാവുന്നത്ര ഗുണമേന്മയുള്ള സാധനങ്ങള്‍ ഉചിതമായ അളവില്‍ ജനങ്ങളിലേക്ക് കഴിയാവുന്നത്ര വേഗതയിലെത്തിക്കുകയാണ് ഒരു സോഷ്യലിസ്റ്റ് ഗവണ്മെന്റ് ചെയ്യേണ്ടത്. ഇതിലാണ് കാര്യക്ഷമത ദര്‍ശിക്കപെടുന്നത്. അല്ലാതെ ജിഡിപി യുടെ വളര്‍ച്ചയിലോ ലാഭത്തിലോ എന്തിന് , തൊഴില്‍ലഭ്യത പോലും അല്ല. വിദൂരസ്ഥലങ്ങളിലേക്ക് പോലും ഗുണമേന്മയുള്ള സാധനങ്ങള്‍ എത്തിപെടേണ്ടതായുണ്ട്. ആഡംബരസാധനങ്ങള്‍ക്ക് വേണ്ടി ഉണ്ടാക്കുന്ന കൃത്രിമകമ്പോളത്തിന്റെ സൃഷ്ടിയേക്കാള്‍ വളരെ ശ്രമകരമായ പ്രക്രിയയാണ് ഇത് മത്സരത്തിന് വേണ്ടി പരസ്യം തുടങ്ങിയ പ്രചാരണങ്ങള്‍ക്ക് ചെലവാക്കിയിരുന്ന പണം ആത്യന്തികമായി ഉപഭോക്താവിലേക്ക് തിരിച്ചെത്തുകയാണ് ചെയ്യുന്നത്. തെരഞ്ഞെടുക്കുക എന്നത് ശരിയായ അറിവോടുകൂടി തെരഞ്ഞെടുക്കുക എന്ന ഉപഭോക്ക്താവിന്റെ പ്രക്രിയയായി സോഷ്യലിസത്തില്‍ മാറുന്നു. ഇത്തരം തെരഞ്ഞെടുപ്പുകള്‍ ശാസ്ത്രീയാടിസ്ഥാനത്തിലാണ് നടക്കുന്നത് . അല്ലാതെ പരസ്യങ്ങളില്‍ മയങ്ങിയല്ല.
ചെറുകിടമേഖലയോടുള്ള ജനാധിപത്യപരമായ സമീപനം പോലും പ്രത്യക്ഷവിദേശനിക്ഷേപം അംഗീകരിക്കില്ല നേരത്തെ ചൂണ്ടികാട്ടിയ റീട്ടെയില്‍ ഭീമന്മാര്‍ വാങ്ങലുകളിലും കൊടുക്കലുകളിലും കുത്തകാധിപത്യമാണ് സ്ഥാപിക്കാന്‍ പോകുന്നത്. ജനാധിപത്യം എല്ലാകാലത്തും കുത്തകാധിപത്യത്തെ എതിര്‍ത്തിട്ടുണ്ട്. OECD പഠനം ഇപ്രകാരം പറയുന്നു. :-
കേന്ദ്രീകരണത്തിന്റെയും അന്താരാഷ്ട്രവല്‍ക്കരണത്തിന്റെയും പ്രയോഗവല്‍ക്കരണം ഇനിപ്പറയുന്ന രീതിയിലാണ് പലപ്പോഴും നടക്കാറുള്ളത് . നിര്‍ദ്ദിഷ്ട സാമ്പത്തിക ലക്ഷ്യം കൈവരിക്കാന്‍ വേണ്ടി വാണിജ്യഗ്രൂപ്പുകള്‍ തങ്ങളുടെ ആഭ്യന്തരകമ്പോളങ്ങളീല്‍ അവയുടെ വലുപ്പം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്നു. കേന്ദ്രീകര്ണം ഒരു പ്രത്യേക ഘട്ടത്തിലെത്തികഴിയുമ്പോള്‍ ആഭ്യന്തരകമ്പോളത്തിലുള്ള വികസനം ബുദ്ധിമുട്ടാവുകയും വിതരണ ഗ്രൂപ്പുകള്‍ വിദേശക്കമ്പോളങ്ങളിലേക്ക് തിരിയുകയും ചെയ്യുന്നു. നിയമവ്യവസ്ഥകള്‍ കടന്നുവരവിന് ബുദ്ധിമുട്ടുണ്ടാക്കുന്ന മേഖലകളില്‍ നേരത്തെ തന്നെ സ്ഥാപിതമായിട്ടുള്ള സ്ഥാപനങ്ങളുമായി ബന്ധം സ്ഥാപിച്ചുകൊണ്ടോ, ആ സ്ഥാപനത്തെ തന്നെ വിലക്കെടുത്തോ ആയിരിക്കും എളുപ്പത്തില്‍ കടന്നു കൂടുക്.
കൂടുതല്‍ കൂടുതല്‍ കമ്പോളങ്ങള്‍ തിരയാനായി ചെറുകിടമേഖലയിലെ ഭീമന്മാരെ പ്രേരിപ്പിക്കുന്നത് ഇത്തരം പ്രതിസന്ധികളാണ് . ഗാട്ട് , ഗാട്ട്സ് , കരാറുകള്‍ ലോകത്തെ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാന്‍ നിര്‍ബന്ധിതമാക്കിയത് സാമ്രാജ്യത്വം നേരിട്ട ഇത്തരം പ്രതിസന്ധികളാണ് . അമേരിക്കയും യൂറോപ്പ്യന്‍ രാജ്യങ്ങളും അവരുടെ കര്‍ഷകര്‍ക്ക് സബ്‌സിഡി നിലനിര്‍ത്താന്‍ തീരുമാനിച്ചതില്‍ ദോഹ വികസന ഉടമ്പടിയെന്ന ഗാട്ട്സ് നടാപടി ദുര്‍ബലമാക്കപെട്ടു എന്നാല്‍ പുത്തന്‍ കൊളോണിയല്‍ രാജ്യങ്ങളിലെ കമ്പോളങ്ങളീലും സേവനമേഖലകളീലും കടന്നുവരുന്നതിന്‍ വേണ്ടി സാമ്രാജ്യത്വ രാജ്യങ്ങള്‍ സമ്മര്‍ദ്ദം തുടരുകയാണ് . ചെറുകിട വാണിജ്യമേഖലയിലെ പ്രത്യക്ഷവിദേശനിശേപത്തെ ഈ പശ്ചാത്തലത്തില്‍ വേണം നോകികികാണാന്‍ ഈ വിഷയത്തിലെ സാമ്രാജ്യത്വ ആഗോളീകരണ പശ്ചാത്തലത്തെ ഒഴിവാക്കികൊണ്ട് , ഇതിനെ കേവലം തൊഴില്‍ പ്രശ്നമായി കാണുകയാണെങ്കില്‍ അത് തികച്ചും ഉപരിപ്ലവമായിരിക്കും .
രാജ്യത്തെ വിറ്റുതുലക്കുന്ന ഈ ഏറ്റവും പുതിയ ശ്രമത്തിനെതിരെ ചെറുകിടക്കാരുടെ അസംഖ്യം സംഘടനകള്‍ പ്രധിഷേധിച്ചുകൊണ്ട് ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ കൂടുതല്‍ ശരിയും അര്‍ത്ഥവത്തുമാണ് . ഇന്ത്യയിലെ ചെറുകിട വ്യാപാര രംഗത്ത്നിന്നും കോര്‍പ്പറേറ്റുകളെയും പ്രത്യക്ഷ വിദേശനിക്ഷേപകരെയും തൂത്തെറിയുക് എന്ന മുദ്രാവാക്യമാണ് അവരുയര്‍ത്തിയത് . നിഷേധിക്കുന്നതിന്‍ പകരം നിയന്ത്രിക്കുകയെന്ന സിപിഐ(എം) നിലപാടിനേക്കാള്‍ വളരെ കൂടുതല്‍ കൂടുതല്‍ ജനാധിപത്യപരമാണ് ഈ മുദ്രാവാക്യം . ചെറുകിടമേഖലയിലെ കുത്തകകളുടെ കടന്നുവരവും പ്രത്യക്ഷവിദേശനിക്ഷേപവും അതിനെതിരായ പോരാട്ടവും വിശാലമായ തലത്തില്‍ സാമ്രാജ്യത്വ ആഗോളീകരണത്തിനും ലോക വാണിജ്യസംഘടനക്കുമെതിരെയുള്ള പോരാട്ടമാണ് പുത്തന്‍ ഉദാരവല്‍ക്കരണത്തിന്റെ ഏറ്റവും പുതിയ ഈ പ്രകടിത രൂപത്തിനെതിരെ ശക്തമായ പ്രക്ഷോഭം നടത്താന്‍ എല്ലാ ജനാധിപത്യ ശക്തികളും കമ്മ്യൂണീസ്റ്റ് വിപ്ലവകാരികളും ഒന്നിച്ച് മുന്നോട്ട് വരേണ്ടതുണ്ട്.
1 response ഇതുവരെ ↓
Moorthy // ഫെബ്രുവരി 23, 2008 at 11:05 am |
ലേഖനത്തിന്റെ അവസാന ഭാഗം വന്നിട്ടില്ലല്ലോ..നല്ല ലേഖനം